തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൾ സെക്രട്ടറി എം ശിവശങ്കറിനെ എൻഐഎ എട്ട് മണിക്കൂറിലധികം ചോദ്യം ചെതതിനു ശേഷം വിട്ടയച്ചെങ്കിലും നാളെയും ചോദ്യം ചെയ്യൽ തുടരും. ജില്ല വിട്ട് പുറത്തു പോകരുതെന്നാണ് നിർദ്ദേശം. പല ചോദ്യങ്ങൾക്കും കൃത്യമായ മറുപടി നൽകാൻ അദ്ദേഹത്തിനു കഴിഞ്ഞിട്ടില്ലെന്നാണ് വിവരം. ഇദ്ദേഹത്തിന്റെ വാട്‌സപ്പ്, ഇൻസ്റ്റഗ്രാം അക്കൗണ്ടുകളും എൻഐഎ പരിശോധിക്കുന്നുണ്ട്. അക്കൗണ്ടുകളിൽ നിന്നയച്ച മെസേജുകളും മറ്റും പരിശോധിക്കും. ഇത് കൂടി പരിശോധിച്ച ശേഷമാവും മറ്റു നടപടികൾ.
രാവിലെ നാലരയോടെ തിരുവനന്തപുരത്തെ വസതിയിൽ നിന്നും പുറപ്പെട്ട എം ശിവശങ്കർ ഒൻപതരയോടെയാണ് കൊച്ചിയിലെത്തിയത്. ആദ്യഘട്ടത്തിൽ എൻഐഎ ഉദ്യോഗസ്ഥരും രണ്ടാം ഘട്ടത്തിൽ കസ്റ്റംസിന്റെയും സർക്കാർ അഭിഭാഷകരുടെയും സാന്നിധ്യത്തിലായിരുന്നു ചോദ്യം ചെയ്യൽ. ശിവശങ്കർ കസ്റ്റംസിനെ വിളിച്ചതിന് തെളിവുകൾ അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു. സ്വപ്ന കണക്ട് ചെയ്ത നമ്പറിൽ നിന്നാണ് കസ്റ്റംസിനെ ഫോൺ വിളിച്ചതെന്നാണ് ശിവശങ്കറിന്റെ മൊഴി. ഇതിനു പുറമേ സ്വർണം എത്തിയ ദിവസവും മറ്റൊരു നമ്പറിൽ നിന്ന് പ്രതികളുമായി സംസാരിച്ചതായും എൻഐഎ സംഘം കണ്ടെത്തി.